ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായി നിർമിത ബുദ്ധി (എഐ) മാറുമെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ചന്ദ്രിക കൗശിക്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്രതിരോധ മേഖലയിൽ നിർമിത ബുദ്ധി എന്നതു ഭാവിയിൽ വെറും സങ്കല്പമല്ലെന്നും മറിച്ച് അത്യാവശ്യമായ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തിനു മുന്നിലെത്തുന്ന വിവരങ്ങളുടെ അളവ് മനുഷ്യനു വേഗത്തിൽ വിശകലനം ചെയ്യുക അസാധ്യമായ കാര്യമാണ്. ഇവിടെയാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ സൈന്യത്തിനു വലിയ കരുത്താകും. നിരീക്ഷണം, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുടെ എഐ മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്നും ചന്ദ്രിക കൗശിക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്നു ലഭിക്കുന്ന ഡാറ്റാ സെറ്റുകളിൽ സുരക്ഷാവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ തനതായ ഡാറ്റ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളിൽനിന്ന് ഇന്ത്യ പഠിച്ച പ്രധാന പാഠം സ്വയംപര്യാപ്തത ആണെന്നു ചന്ദ്രിക കൗശിക് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എഐ ഉച്ചകോടിയിൽ ഭാഗഭാക്കാകുമ്പോഴും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണമെന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.